പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീ കോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നൂറുകണക്കിന് ഭക്തരാണ് തൊഴാൻ കാത്തുനിന്നത്. ഉത്രാട ദിനമായ ഇന്ന് രാവിലെ 5 മണിക്ക് ദർശനത്തിനായി നട തുറന്നു.
ഓണത്തോടനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഓണസദ്യ ഉണ്ടാകും. മേൽശാന്തിയുടെ വകയാണ് ഉത്രാട സദ്യ. തിരുവോണനാളിൽ ദേവസ്വം ജീവനക്കാരാണ് സദ്യ നടത്തുന്നത്. അവിട്ടം നാളിൽ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വകയാണ് സദ്യ. ഓണത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ചതയ ദിനത്തിൽ (07.09.2025) ശബരിമല നടയടക്കും. 07.09.2025 ന് രാത്രി 9.50 മുതൽ ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിനാൽ രാത്രി 8.50 ന് ഹരിവരാസനം പാടി 9 മണിക്കാകും നട അടയ്ക്കുന്നത്. താന്ത്രിക നിർദ്ദേശപ്രകാരമാണ് സമയ മാറ്റം.






