Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒറ്റപ്പാലത്ത് മേജര്‍ ആവാന്‍ രവി; ഫലിക്കുമോ ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മൂന്ന് മുന്നണികളില്‍ എല്‍ഡിഎഫ് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കുറച്ചെങ്കിലും വ്യക്തതയും തെളിച്ചവുമുള്ളത് എന്‍ഡിഎയ്ക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ചെയ്തതുപോലെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരെ പരമാവധി ഇറക്കാന്‍ തന്നെയാണ് ഇത്തവണയും ബിജെപിയുടെ ലക്ഷ്യം. മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ച് സിനിമാക്കാരുടെ വീടുകള്‍ കയറിയിറങ്ങേണ്ടി വരുന്നുണ്ടെങ്കിലും അതുകൊണ്ട് നേട്ടമുണ്ടാക്കാനാകുമെങ്കില്‍ എന്താണ് പ്രശ്‌നം എന്ന നിലപാടാണ് പൊതുവെ നേതൃത്വത്തിന്. ശ്വേതാ മേനോനും ജയസൂര്യയും ഉണ്ണി മുകുന്ദനും മുതല്‍ റോബിന്‍ രാധാകൃഷ്ണന്‍ വരെ നീളുന്നു ആ നിര. അക്കൂട്ടത്തില്‍ മത്സരിക്കുമെന്നുറപ്പായ ഒരു സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയാണ് മേജര്‍ രവി.

പാലക്കാട് ജില്ലയെ ഹോട്‌സപോട്ടായി കണ്ടാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. ഒറ്റപ്പാലത്ത് പോരിനിറങ്ങുമെന്ന് ഏകദേശ ധാരണയായതോടെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മേജര്‍ രവി സന്ദര്‍ശനം തുടങ്ങി. ഒറ്റപ്പാലത്തെ ബിജെപി വെസ്റ്റ് ജില്ലാ ആസ്ഥാനാത്തും അദ്ദേഹമെത്തി. എ ക്ലാസ് അല്ലെങ്കിലും ബിജെപി കാര്യമായി തന്നെ പരിഗണന നല്‍കുന്നൊരു മണ്ഡലമാണ് ഒറ്റപ്പാലം. പികെ ശശിയുടെ വിമത നീക്കവും യുഡിഎഫിനുള്ളിലെ ചേരിപ്പോരുകളും മുതലാക്കി താമര വിരിയിക്കാനാണ് എന്‍ഡിഎ നീക്കം.

കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇവിടെ കാല്‍ ലക്ഷത്തിലേറെ വോട്ട് നേടാനായതാണ് എന്‍ഡിഎ ക്യാംപിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. കഴിഞ്ഞ 3 തവണയും ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി.വേണുഗോപാലനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. മാത്രമല്ല, ഒറ്റപ്പാലം നഗരസഭയിലെ പ്രധാന പ്രതിപക്ഷം ബി.ജെ.പിയാണ്. 2021ല്‍ പി. വേണുഗോപാലന്‍ 25,056 വോട്ടുകള്‍ നേടിയപ്പോള്‍ 2016ല്‍ അദ്ദേഹത്തിന് കിട്ടിയത് 27,605 വോട്ടുകളാണ്. അതായത് 2016ല്‍ കിട്ടയതിനേക്കാള്‍ കുറച്ച് കുറവാണ് കഴിഞ്ഞ തവണ കിട്ടിയത്. അത് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവും ഇത്തവണയുണ്ട്.

അതിനാല്‍ തന്നെയാണ് ഇത്തവണ വേണുഗോപാലനെ മാറ്റിപ്പിടിച്ച് പാലക്കാട്ടുകാരന്‍ കൂടിയായ മേജര്‍ രവിയുടെ സിനിമാ രംഗത്തെ താരമൂല്യവും പൊതുസമ്മതിയും നേട്ടമാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനത്തെത്തിയ മേജര്‍ രവിയെ അധ്യക്ഷന്‍ വേണുഗോപാലന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചത് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായെന്ന് തന്നെയുള്ള സൂചനയാണ് നല്‍കുന്നത്.

മേജര്‍ രവി സ്ഥാനാര്‍ത്ഥിയാകുന്നത് ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പികെ ശശി എല്‍ഡിഎഫിലുണ്ടാക്കിയ ആശങ്കയേക്കാള്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളും വിഴുപ്പലക്കലുകളും ജനങ്ങളിലും പ്രവര്‍ത്തകരിലുമുണ്ടാക്കിയിരിക്കുന്ന അസ്വസ്ഥതകള്‍ പരമാവധി മേജര്‍ രവിയുടെ സെലിബ്രിറ്റി ജനപ്രീതി ഉപയോഗിച്ച് വോട്ടാക്കി മാറ്റുക എന്നത് തന്നെയാകും ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇവിടെ ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഉറച്ച വോട്ടുകള്‍ക്ക് പുറമേ ഇങ്ങനെ യുഡിഎഫില്‍ നിന്നും ചോരുന്ന വോട്ടുകള്‍ കൂടി മുന്നില്‍ കണ്ട് വലിയ ഫണ്ടും മണ്ഡലത്തില്‍ ഇറങ്ങിയേക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പായി എന്‍ഡിഎ വിപുലീകരിക്കാനും പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനുമാണ് ബിജെപിയുടെ നീക്കം. മോദിയുടെ സന്ദര്‍ശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കമിടും. മധ്യകേരളത്തില്‍ എന്‍.ഡി.എയുടെ കരുത്ത് പ്രകടമാക്കുന്നത് കൂടിയാകും മോദി പങ്കെടുക്കുന്ന റാലി. അക്കൂട്ടത്തില്‍ മേജര്‍ രവിയെ ഇറക്കിയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് എത്രത്തോളം വിജയം കാണുമെന്ന് കണ്ടറിയാം.

Recent News

Advertisement
WhiteswanTV Footer