ബെംഗളൂരു: ബെംഗളൂരുവിൽ മലയാളികൾ നടത്തിയിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയിൽ. ഡൽഹി പോലീസാണ് ബെംഗളൂരുവിൽ നിന്ന് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈൽ (31), കെഎസ് സുജിൻ (32), ബെംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്. മലയാളിയായ സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു . ദുബായിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു.
ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വിൽപ്പന നടത്തിയ സംഘം കേരളത്തിലും ലഹരി എത്തിച്ചിരുന്നു. സുഹൈലിൻ്റെ പേരിൽ കേരളത്തിലും ലഹരിക്കടത്ത് കേസുണ്ട്. കേരള പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പച്ചക്കറി കടയിൽ നിന്ന് മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ കർണാടകയിലെ ടോക്കൂറിന് സമീപം നടത്തിയ റെയ്ഡിൽ 1.3 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പേരെ പിടികൂടിയിരുന്നു. നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ സുഹൈലിനെ ക്രൈംബ്രാഞ്ച് നിരീക്ഷിച്ചു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.






