പാലക്കാട്: യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ നിന്നുപോയ ട്രെയിനിലെ യാത്രക്കാർക്ക് രക്ഷകനായി ടിക്കറ്റ് പരിശോധകൻ. പാലക്കാട് സ്വദേശിയായ എം.പി. രമേശ് (39) ആണ് സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാക്കിയത്.കഴിഞ്ഞ ദിവസം പുലർച്ചെ 3:45-ന് തിരുവനന്തപുരം നോർത്ത് – മംഗളൂരു ഓണം സ്പെഷ്യൽ (06042) ട്രെയിനിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. എസ്-വൺ കോച്ചിൽ ഉണ്ടായിരുന്ന ഇയാൾക്ക് കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്നു. കണ്ണൂർ സ്റ്റേഷൻ കഴിഞ്ഞെന്ന് മനസ്സിലായതോടെയാണ് ഇയാൾ ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം പാലത്തിലെത്തിയിരുന്നു.
പാലത്തിനു മുകളിൽ വെച്ച് ട്രെയിൻ നിന്നതിനാൽ പ്രഷർ വാൽവ് പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ട്രെയിൻ വീണ്ടും ഓടിക്കാൻ സാധിക്കില്ലായിരുന്നു. ഗാർഡിനും ലോക്കോ പൈലറ്റിനും പെട്ടെന്ന് സ്ഥലത്തെത്താൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. തുടർന്ന് രമേഷ് കോച്ചുകൾക്കിടയിലെ വെസ്റ്റിബൂൾ വഴി താഴെയിറങ്ങി. ഇരുട്ടത്ത് മൊബൈൽ ഫോണിൻ്റെ വെളിച്ചം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.




