കൊച്ചി: നടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച നടിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രിയാണ് എളമക്കര പൊലീസ് സനലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എളമക്കര പൊലീസ് തിങ്കൾ രാത്രി 9.40നാണ് ഇയാളെ മുംബൈയിൽനിന്ന് കൊച്ചിയിലെത്തിച്ചത്. നടിയുടെ പരാതിയില്‍ സനലിനെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നതിനാൽ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കാൻ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
മുംബൈ വിമാനത്താവളത്തിൽ ഞായറാഴ്‌ച വന്നിറങ്ങിയ സനലിനെ തടഞ്ഞുവച്ചു. തുടർന്ന് കൊച്ചി സിറ്റി പൊലീസ് എത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സനൽകുമാർ ഒട്ടേറെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിൽ ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടു. സമാനസംഭവത്തിൽ നടിയുടെ പരാതിയിൽ 2022ലും ഇയാളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.






