ന്യൂഡൽഹി∙ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും, നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയിൽ. തന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഇടക്കാല ഉത്തരവ് അടിയന്തരമായി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഗൂഗിളിന്റെ പ്രതിനിധിയും കോടതിയിൽ എത്തിയിരുന്നു. തുടർന്ന് കേസ് വിശദവാദത്തിനായി മാറ്റി.
ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിരവധി വെബ് സൈറ്റുകൾ അനുമതിയില്ലാതെ ഐശ്വര്യറായിയുടെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഐശ്വര്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചില സൈറ്റുകൾ നടിയുടെ ഔദ്യോഗിക സൈറ്റാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ട്. ചില സൈറ്റുകൾ പണപ്പിരിവിനായി പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നടിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ഇത്തരം സൈറ്റുകളുടെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിളിന്റെ പ്രതിനിധിയോട് ജസ്റ്റിസ് വാക്കാൽ നിർദേശിച്ചു. ഇടക്കാല ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ 2023ലും ബച്ചൻ കുടുംബം കോടതിയെ സമീപിച്ചിരുന്നു. നടിയുടെ മകളായ അരാധ്യ ബച്ചൻ ഗുരുതരാവസ്ഥയിൽ ആണെന്നായിരുന്നു പ്രചാരണം.






