ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. രാജ്യസഭയിലെ പ്രധാന നേതാക്കളുമായി രാധാകൃഷ്ണൻ ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.






