തിരുവനന്തപുരം∙ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളില്‍ ഉയരുന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരോക്ഷമായി ഉയര്‍ത്തി നിയമസഭയില്‍ പ്രതിരോധിച്ച് ഭരണപക്ഷം. ഒരു കുഞ്ഞിനെയും കൊല്ലുന്നതല്ല സര്‍ക്കാര്‍ നയമെന്ന രാഹുലുമായി ബന്ധപ്പെട്ട ഗര്‍ഭഛിദ്രവിവാദം പരാമര്‍ശിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ വിമർശിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണനിരക്ക് കേരളത്തില്‍ കുറവാണെന്നും ടി.ഐ.മധുസൂതനന്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യമന്ത്രിയെ വ്യക്തിപരമായി വേട്ടയാടാന്‍ ശ്രമിക്കുകയാണ്. കുഞ്ഞുങ്ങളെ കൊല്ലാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന നയമാണ് ഇടതു സര്‍ക്കാരിന്റേതെന്നും മധുസൂതനന്‍ പറഞ്ഞു. ‘ഓരോ ശിശുരോദനത്തിനും കേള്‍പ്പു നാം ഒരുകോടി ഈശ്വരവിലാപം’ എന്ന കവിതയും അദ്ദേഹം ഉദ്ധരിച്ചു.
ശിശുഹത്യയില്‍ ഒരു പാപബോധവും തോന്നാത്തവര്‍ക്കൊപ്പം ഇരിക്കുന്നവര്‍ക്ക് ഒരു സ്ത്രീയായ മന്ത്രിയെ അധിക്ഷേപിക്കുന്നതില്‍ ആനന്ദം തോന്നും എന്നതില്‍ അത്ഭുതമില്ലെന്ന് പ്രമോദ് നാരായണന്‍ പറഞ്ഞു. ആ ആനന്ദത്തിന് ജനം തിരഞ്ഞെടുപ്പില്‍ ചികിത്സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സമൂഹത്തിന് അപമാനകരമായ രീതിയിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെ.ശാന്തകുമാരി പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഒരു മാന്യദേഹം ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന നാണംകെട്ട സംഭവങ്ങളാണ് പുറത്തുവരുന്നതെന്നും ശാന്തകുമാരി പറഞ്ഞു.






