തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയുമായി. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായിരുന്നു. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരിൽ ചെറിയ പ്രതീക്ഷയ്ക്കുളള വക നൽകിയിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ 16നായിരുന്നു. അന്ന് പവന് 82,080 രൂപയും ഗ്രാമിന് 10,260 രൂപയുമായിരുന്നു നിരക്ക്. ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയിൽ അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
സ്വർണവിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണം ആഭരണം വാങ്ങാൻ നിക്ഷേപകർ പുതിയ സ്വീകരിച്ചതോടെയാണ്. വീടുകളിലും ബാങ്ക് ലോക്കറുകളിലും സ്വർണം സൂക്ഷിക്കാൻ ഉപഭോക്താക്കളിൽ ഭയമേറിയതോടെ ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾക്ക് പ്രിയമേറുകയാണ്. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളുടെ മാതൃകയിലുള്ള സ്കീമുകൾ തുടങ്ങിയവയിലേക്ക് പണമൊഴുക്ക് വളരെ കൂടി.
ആഭരണങ്ങളായി വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു വർഷത്തിനിടെ സ്വർണ നിക്ഷേപത്തിൽ നിന്ന് 50 ശതമാനത്തിലധികം വരുമാനം ലഭിച്ചതാണ് ഉപഭോക്താക്കൾക്ക് ആവേശമാകുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 11ന് പത്ത് ഗ്രാം 24 കാരറ്റ് ഫിസിക്കൽ സ്വർണത്തിന്റെ വില 73,200 രൂപയായിരുന്നു. ഇപ്പോഴതിന്റെ വില പത്ത് ഗ്രാമിന് ഒരു ലക്ഷം രൂപയിലധികമാണ്. 50 ശതമാനത്തിലധികം വർദ്ധനയാണ് ഫിസിക്കൽ സ്വർണത്തിന്റെ വിലയിൽ ഒരു വർഷത്തിനിടെ ഉണ്ടായത്.






