അബുദാബി: ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാനെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം. സോണി സ്പോർട്സ് നെറ്റ്വർക്കും സോണി ലിവും തത്സമയ സംപ്രേഷണം നടത്തും.
പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ, ഇന്ത്യയിൽ നിന്ന് കാര്യമായ പരീക്ഷണങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും അവസരം കിട്ടാത്ത മലയാളി താരം സഞ്ജു സാംസണിനും, ഹാർദിക് പണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്ക് ബാറ്റിംഗ് അവസരം ലഭിക്കാമെന്നാണ് സൂചന. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകാൻ സാധ്യതയുള്ളതിനാൽ ഹർഷിത് റാണയോ അർഷ്ദീപ് സിംഗോ ടീമിലെത്തും.
അബുദാബിയിലെ വിക്കറ്റ് പേസർമാർക്ക് സഹായകരമെന്നതിനാൽ സ്പിന്നർമാരിൽ ഒരാൾ പുറത്തിരിക്കേണ്ടി വരാനിടയുണ്ട്. ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തിൽ തന്നെ ഇത് വ്യക്തമായിരുന്നു.
ടി20 ക്രിക്കറ്റിൽ ഇന്ത്യയും ഒമാനും ആദ്യമായാണ് നേർക്കുനേർ എത്തുന്നത്. പുറത്താകൽ ഉറപ്പായ ഒമാൻ, ഇന്ത്യൻ ബൗളിംഗ് കരുത്തിനെ നേരിടുന്നതാണ് പ്രധാന വെല്ലുവിളി.






