കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരബാധയെ തുടർന്നു മരിച്ച റഹീമിനൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകനും സമാന ലക്ഷണങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ഹോട്ടൽ അടച്ചുപൂട്ടാൻ കോർപ്പറേഷൻ നിർദേശം നൽകി. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്നുള്ള വെള്ളസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു.
റഹീം അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടു. അമീബിക് മസ്തിഷ്കജ്വരമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടർച്ചയായ മരണങ്ങളെത്തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.






