കൊച്ചി: 50 ലക്ഷം യാത്രക്കാർ എന്ന നേട്ടത്തിന് തൊട്ടരികിലാണ് കൊച്ചി വാട്ടർ മെട്രോ. രണ്ടായിരത്തിൽ താഴെ മാത്രം യാത്രക്കാർ കൂടിയെത്തിയാൽ ഈ സുവർണ്ണ നേട്ടത്തിലേക്കെത്താനാകും. ഒരു ബോട്ടിൽ 96 പേർക്കാണ് യാത്ര ചെയ്യാനാകുക. 20-21 ട്രിപ്പുകളോടെ ഈ നാഴികക്കല്ല് പിന്നിടാം. ഉച്ചയോടെ തന്നെ 50 ലക്ഷമെന്ന ലക്ഷ്യത്തിലെത്താനാകും. 2023 ഏപ്രിൽ 25ന് രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ പത്ത് ടെർമിനലുകളും 20 ബോട്ടുകളും അഞ്ച് റൂട്ടുകളുമായാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2024 ജൂലായിൽ വാട്ടർ മെട്രോ യാത്രികരുടെ എണ്ണം 24 ലക്ഷം കടന്നിരുന്നു.
ആദ്യഘട്ടത്തിലെ 20ലേറെ ബോട്ടുകൾക്ക് പുറമേ വാട്ടർമെട്രോയ്ക്ക് 143 കോടിയോളം മുടക്കിൽ 15 ബോട്ടുകൾ കൂടിയെത്തും. 100 സീറ്റുകളുള്ള ബോട്ടുകൾക്ക് 2024ൽ ടെൻഡർ ക്ഷണിച്ചിരുന്നു. ആദ്യഘട്ടത്തിലെ 100സീറ്റ് ബോട്ടുകൾ ഒരെണ്ണത്തിന് 7.6 കോടിക്ക് കൊച്ചിൻ ഷിപ്പ്‌യാർഡാണ് നിർമ്മിച്ചത്. പുതിയ 15 ബോട്ടുകളുടെ ടെൻഡറും ഷിപ്പ്‌യാർഡ് തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത.






