പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടകരുടെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് ആധുനിക എ.ഐ. സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ആഗോള അയ്യപ്പ സംഗമത്തിൽ ഉന്നയിച്ചു. “ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ നിർദേശങ്ങൾ ഉയർന്നത്.
വെർച്വൽ ക്യൂ മാനേജ്മെന്റ്, എഐ അടിസ്ഥാനത്തിലുള്ള പാർക്കിങ് സ്ലോട്ട് സംവിധാനം, തീർഥാടകരുടെ ശരീര താപം അനുസരിച്ച് എണ്ണം കണക്കാക്കുന്ന എഐ സംവിധാനങ്ങൾ, ആരോഗ്യപ്രശ്‌നമുള്ള തീർത്ഥാടകർക്ക് റോബോട്ടുകൾ വഴിയുള്ള സഹായം, സ്കാനിങ്ങിനു പകരം മുഖം തിരിച്ചറിയുന്ന സുരക്ഷാ പരിശോധന എന്നീ ആശയങ്ങൾ ചർച്ചയിൽ പങ്കുവെക്കപ്പെട്ടു. മരുന്നുകളുടെ വിതരണം റോബോട്ടുകളിലൂടെ നടത്താനുള്ള സാധ്യതയും പരിശോധിക്കപ്പെട്ടു.
വലിയ നടപ്പന്തലിലെ ഇരുമുടി പരിശോധന അപര്യാപ്തമാണെന്നും പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ തിരക്ക് നിയന്ത്രണം ബുദ്ധിമുട്ടാകുന്നതായും ചർച്ചയിലുണ്ടായ അഭിപ്രായങ്ങളിൽ പറയപ്പെടുന്നു. ഒരു മിനിറ്റിൽ 70-80 പേരെ പതിനെട്ടാം പടിയിലൂടെ കയറ്റിവിടാൻ കഴിയുന്ന സാഹചര്യത്തിൽ മാത്രമേ ദിവസത്തിൽ 80,000 മുതൽ 1 ലക്ഷം തീർത്ഥാടകർക്ക് ദർശനം സാധ്യമാകുകയുള്ളൂ. തിരക്ക് കൂടുന്ന ദിവസം പ്രതിമിനിറ്റ് 100 പേരെ കയറ്റിവിടേണ്ടി വരും.
തീർത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കാൻ എഐ ക്യാമറകളും ഡ്രോൺ നിരീക്ഷണവും സ്ഥാപിക്കാനുള്ള സാധ്യത നേരത്തെ തന്നെ ആലോചിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. പുല്ലുമേട് വഴി എത്തുന്ന തീർത്ഥാടകർക്ക് പതിനെട്ടാംപടിക്ക് പ്രത്യേക ക്യൂ കോംപ്ലക്‌സ് ഒരുക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. കരിമല വഴി കാൽനടയായി എത്തുന്നവർക്കായി പതിനെട്ടാംപടി കയറുന്നതിനുള്ള പ്രത്യേക പാസ് ഒഴിവാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ മൂന്ന് മേഖലയായി തിരിച്ച് വിശദമായ പദ്ധതി രൂപപ്പെടുത്തിയതിനുള്ള താൽപര്യപത്രം ക്ഷണിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ശബരിമലയിലെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഓരോ മേഖലകളിലും തീർത്ഥാടകരുടെ എണ്ണം ഡ്രോണുകൾ വഴി നിരീക്ഷിക്കുകയും, അതനുസരിച്ചുള്ള നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിന് കെഎസ്ആർടിസിയും പദ്ധതികളുമായി മുന്നോട്ട് വരികയാണെന്ന് അധികൃതർ അറിയിച്ചു.






