തിരുവനന്തപുരം: കോണ്‍ഗ്രസിന് എല്ലാ സമുദായങ്ങളോടും ഒരുപോലെ മതേതര നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മതേതരത്വം കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വമാണെന്നും, നിലപാടുകളില്‍ ഒരു തരത്തിലുമുള്ള ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ഞങ്ങള്‍ പിണറായി വിജയനെക്കാള്‍ പരിഹാസ്യരാകുമായിരുന്നു. അതിനാല്‍ മുൻകൂർ തീരുമാനിച്ച രാഷ്ട്രീയ നീക്കമായാണ് യുഡിഎഫ് സ്വീകരിച്ചത്. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അത് ശരിയായിരുന്നു എന്ന് ഇന്ന് എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്,” വി.ഡി. സതീശന്‍ വ്യക്തമാക്കി.
എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുളള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അതിനെതിരെ കോണ്‍ഗ്രസ്സിനോ യുഡിഎഫിനോ എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത് തെരഞ്ഞെടുപ്പ് നയങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതല്ല. വിശ്വാസം, ആചാര സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുകളുണ്ട്,” വി.ഡി. സതീശന്‍ വ്യക്തമാക്കി. അയ്യപ്പ സംഗമം ഏഴ് നിലയിലായി തകര്‍ന്നതോടെ യുഡിഎഫ് സ്വീകരിച്ച നിലപാട് വിശ്വാസയോഗ്യമായിരുന്നെന്നതാണ് തെളിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പിണറായി വിജയന്‍ കപടഭക്തനായി നടിച്ചിരിക്കുന്നു. വിശ്വാസികളെ വഞ്ചിച്ചതാണ് നടന്നത്. ജനങ്ങളെ പറ്റിച്ച വ്യക്തിയാണ് മുഖ്യമന്ത്രി,” അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വീണ്ടും വിമര്‍ശിച്ച വി.ഡി. സതീശന്‍, ആ സമയത്ത് ആചാര സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടതായിരുന്നു കോണ്‍ഗ്രസ് എന്നും ഓര്‍മ്മിപ്പിച്ചു. “രാത്രിയുടെ മറവില്‍ പോലീസിന്റെ പിന്തുണയോടെ സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോയത് ആചാരങ്ങള്‍ക്കെതിരായ ഗുരുതരമായ നടപടിയായിരുന്നു. അന്ന് സര്‍ക്കാര്‍ ചെയ്തത് കേരളം കണ്ടിട്ടുണ്ട്. ഇപ്പോഴിപ്പോള്‍ ആ നിലപാടില്‍ എന്ത് മാറ്റമാണ് സര്‍ക്കാരിന് വന്നത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.






