തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയെ തുടർന്നു കെ എം ഷാജഹാന്റെ എറണാകുളത്തുള്ള വീട്ടിൽ വീണ്ടും പൊലീസ് റെയ്ഡ്. എറണാകുളം സൈബർ പൊലീസാണ് റെയ്ഡ് നടത്തിയത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇന്നലെ ആയിരുന്നു ആക്കുളത്തെ വീട്ടിൽ നിന്നുള്ള ഷാജഹാന്റെ അറസ്റ്റ്. ചെങ്ങമനാട് എസ്‌എച്ച്ഒയാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തുടർച്ചയായ രണ്ടാം ദിവസം അന്വേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടന്ന റെയ്ഡ്.ഷൈൻ നൽകിയ പരാതിയെ തുടർന്ന് ഷാജഹാൻ വീണ്ടും അധിക്ഷേപ പരാമർശം നടത്തിയതായി കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത് . ഇതിന് പിന്നാലെയാണ് കെ ജെ ഷൈൻ വീണ്ടും പൊലീസിൽ പരാതി നൽകിയത്. റൂറൽ സൈബർ പൊലീസാണ് പുതിയ കേസിന് തുടക്കം കുറിച്ചത്.
കെ ജെ ഷൈനിനെതിരെ നടത്തിയ സൈബർ ആക്രമണ കേസിൽ പൊലീസ് ഷാജഹാനെ ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണ സംഘത്തിന് കൈമാറിയതായും വിവരം ലഭിച്ചിരിക്കുന്നു. അതേസമയം, ഷാജഹാന്റെ മൊബൈൽ ഫോൺ നേരത്തെ തന്നെ പൊലീസ് പിടിച്ചെടുത്തിരുന്നു. വീഡിയോയിൽ ഷൈന്റെ പേര് പറഞ്ഞിട്ടില്ലെന്നത് തുടരന്വേഷണത്തിനിടെ ഷാജഹാൻ വ്യക്തമാക്കിയിരുന്നു.










