കൊല്ലം: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം. പ്രതിദിന യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരു ലക്ഷത്തിലെത്തി. അതോടൊപ്പം 1.19 കോടി രൂപ വരുമാനവും കൈവരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ പുതുതായി ആരംഭിക്കുന്ന സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡിപ്പോ നവീകരണത്തിനായി അഞ്ച് കോടി രൂപയും സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിനായി 120 കോടി രൂപയും സർക്കാർ വകയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയും നൽകി. മലയോര മേഖലയിലേക്കുള്ള സർക്കുലർ സർവീസ് ആരംഭിച്ചിരിക്കുകയാണ്. വിജയകരമായാൽ ഇത് കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. തീരപ്രദേശങ്ങളിലേക്കും കിഴക്കൻ മലയോര മേഖലയിലേക്കും മിനിബസ് സർവീസുകൾ കൂട്ടിച്ചേർക്കും.
ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം കാർഡുകൾ പുറത്തിറക്കും. ഡിപ്പോകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും ഉറപ്പാക്കും. ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമ മുറികളും ഒരുക്കും.
പുതുതായി ആരംഭിച്ച സർവീസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡെക്കർ ബസ് സർവീസ് ദിവസേന 48,000 രൂപയുടെ ലാഭം കെഎസ്ആർടിസിക്ക് ലഭിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ബി പുനലൂർ–കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്, പുനലൂർ ടൗൺ സർക്കിൾ, പുനലൂർ–മൂന്നാർ ഫാസ്റ്റ് പാസഞ്ചർ, കുളത്തൂപ്പുഴ–ആര്യങ്കാവ് മേഖലകളിൽ നിന്ന് പ്രാദേശിക സർവീസുകൾ തുടങ്ങിയവയാണ് പുതിയ സർവീസുകൾ.
ഉദ്ഘാടന ചടങ്ങിൽ പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത, വൈസ് ചെയർപേഴ്സൺ രഞ്ജിത്ത് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ. കോമളകുമാർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.










