ന്യൂഡൽഹി: യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ഇടപാടുകൾക്ക് നിലവിൽ യാതൊരു ചാർജും ഈടാക്കാൻ നിർദേശം ഇല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. പുതിയ പണനയ അവലോകന യോഗത്തിന് ശേഷം സംസാരിച്ച അദ്ദേഹം, യു.പി.ഐ. സൗജന്യമായി തുടരുകയാണെങ്കിലും ഇതിന്റെ നടത്തിപ്പ് ചെലവ് ഭാവിയിൽ ഒരാൾക്കും അല്ലെങ്കിൽ കൂട്ടായ്മയിലൊരാൾക്കും വഹിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി.
“യുപിഐ ഇടപാടുകൾ സൗജന്യമായി തുടരാനാവും എന്ന് ഉറപ്പില്ല. സൗജന്യ മാതൃകയുടെ സുസ്ഥിരതയ്ക്ക് ആരെങ്കിലും ചെലവ് ഏറ്റെടുക്കണം. ഇത് വ്യക്തിപരമായി അല്ലെങ്കിൽ കൂട്ടായ്മയിൽ വഹിക്കാവുന്നതാണ്.” എന്ന് ഗവർണർ വ്യക്തമാക്കി.
യുപിഐ ഇന്റർഫേസ് ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് വളർച്ചക്ക് ശക്തി നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആർ .ബി.ഐ കണക്കുകൾ പ്രകാരം, 2025 ഓഗസ്റ്റിൽ യുപിഐ വഴി 20 ബില്യൺ (2000 കോടി) ഇടപാടുകൾ നടന്നതായി റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ 34% വർധനവാണ് രേഖപ്പെടുത്തിയത്.
നിലവിൽ, ഉപയോക്താക്കൾക്ക് സൗജന്യമായി സേവനം ലഭ്യമാക്കുന്നതിനായി സർക്കാർ യുപിഐ പ്രവർത്തനച്ചെലവുകൾക്ക് സബ്സിഡി നൽകുന്നു. ഗവർണർ മുൻകാലങ്ങളിലും യുപിഐസൗജന്യ മാതൃകയുടെ സുസ്ഥിരതയെക്കുറിച്ച് ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്.






