കാബൂൾ: അഫ്ഗാനിസ്ഥാനിൽ രാജ്യവ്യാപക ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി താലിബാൻ. പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ തകരാറിലായതിനാലാണ് തടസ്സമുണ്ടായതെന്നും അവ മാറ്റിസ്ഥാപിക്കുന്നതിനാൽ സേവനങ്ങളിൽ തടസം സംഭവിച്ചതെന്നും താലിബാൻ വ്യക്തമാക്കി.
ബാങ്കിംഗ്, വാണിജ്യം, വിമാന സർവീസ് തുടങ്ങി പ്രധാന മേഖലകൾ താറുമാറാക്കിയ ഇന്റർനെറ്റ് വിച്ഛേദനത്തെക്കുറിച്ച് യുഎൻ അടക്കം അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർന്നിരുന്നു. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെ രാജ്യത്തുടനീളം സേവനങ്ങൾ തകരാറിലാണെന്ന് നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്തിരുന്നു.
പാകിസ്ഥാൻ പത്രപ്രവർത്തകരുമായി നടത്തിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രസ്താവനയിൽ, “നിരോധനമാണ് കാരണം” എന്ന ആരോപണം ശരിയല്ലെന്നും അടിസ്ഥാന സൗകര്യത്തിലെ പഴക്കം തന്നെയാണ് പ്രശ്നമെന്നും താലിബാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മാസം ചില പ്രവിശ്യകളിൽ “അധാർമികതയ്‌ക്കെതിരായ പോരാട്ടം” മുന്നോട്ട് വയ്ക്കുന്നതിനായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഉത്തരവിട്ടതിനുശേഷം സ്ഥലവ്യാപക ഷട്ട്ഡൗൺ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇന്റർനെറ്റ് സേവനങ്ങൾ എപ്പോൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് താലിബാൻ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാം എയർ എയർലൈൻസ് അറിയിച്ചു പോലെ ബുധനാഴ്ച വൈകിട്ട് മുതൽ കാബൂളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.






