ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഈയാഴ്ച കരൂരിൽ എത്തും. എന്നാല്‍ സന്ദര്‍ശനത്തിന് പൊലീസ് അനുമതി തേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമീപ കാലത്ത് സംഭവിച്ച ദുരന്തത്തെത്തുടര്‍ന്ന് വിജയ് ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ അനുമതിയോടോ നിയമ നടപടിയോടോ മുന്നോട്ടുപോയിട്ടില്ല.
കരൂരില്‍ നടന്ന അപകടത്തിന് പിന്നാലെ വിജയ് ഒളിച്ചോടിയെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് പല രാഷ്ട്രീയ പാർട്ടികളുടേയും ദേശീയ നേതാക്കൾ ദുരന്തബാധിത പ്രദേശം സന്ദർശിച്ചെങ്കിലും വിജയ് തന്റെ നീലങ്കരയിലെ വീട്ടിലാണ് തുടരുന്നത്. ഇത് അദ്ദേഹത്തിന്റെ നേതൃപാടവത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും കോടതി നിരീക്ഷണങ്ങൾക്കും വഴിവെച്ചു.
വിജയ് വരും മുമ്പ് ദുരന്തത്തില്‍ മരിച്ചവരുടെ വീടുകൾ സന്ദര്‍ശിക്കരുതെന്ന് ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ ഘടകത്തിനു നിര്‍ദേശം നൽകിയതായി വ്യക്തമാക്കുന്നു. ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ചില പ്രാദേശിക നേതാക്കൾ ഇതിനായി മുന്നൊരുക്കങ്ങൾ തുടങ്ങിയതായി സൂചന. വിജയ്ക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, തമിഴ്നാട് സർക്കാർ ഇതിനുള്ള സാധ്യത നിഷേധിച്ചു. വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യുന്ന സമീപനം ഡിഎംകെ സർക്കാരിന് ഇല്ലെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയും, സർക്കാർ സ്ഥാപനങ്ങളും വിജയ്യുടെ കാഴ്ചപ്പാടുകളെ സംശയപൂർവ്വം വിലയിരുത്തിയതിനെത്തുടർന്ന് തന്നെ, അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനായി പെട്ടെന്നുള്ള നീക്കമെന്ന വിലയിരുത്തലും രാഷ്ട്രീയസംവാദത്തിൽ ഉയരുന്നു.






