ടിബറ്റ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എവറസ്റ്റിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ആയിരത്തോളം വിനോദസഞ്ചാരികളും പർവതാരോഹകരും കുടുങ്ങി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഇതിനോടകം നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയതായും ഏകദേശം 350 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായി തുടരുകയാണ്. ശക്തമായ കാറ്റും കഠിനമായ മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.
സാധാരണ ഒക്ടോബർ മാസങ്ങളിൽ കാലാവസ്ഥ അനുകൂലമായിരിക്കും, മൺസൂൺ കഴിഞ്ഞതോടെ ആകാശം തെളിഞ്ഞിരിക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ ഈ സമയത്താണ് ഏവറെസ്റ്റിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. ചൈനയിൽ എട്ട് ദിവസത്തെ ദേശീയ അവധി ആരംഭിച്ചതിനാൽ നൂറുകണക്കിന് ആളുകൾ ഇവിടേക്ക് എത്തുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം മുതൽ എവറസ്റ്റ് സീനിക് ടൂറിസം ഏരിയയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. എവറസ്റ്റിന്റെ വടക്കൻ ഭാഗത്ത് ട്രെക്കിംഗ് ചെയ്യുന്നവരെ ഹിമപാതം ബാധിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. 4,200 മീറ്റർ (13,800 അടി) ഉയരത്തിലുള്ള ഈ പ്രദേശം പതിവായി വിനോദസഞ്ചാരികളും പർവതാരോഹകരും തിരക്കേറിയതാണ്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയും കാലാവസ്ഥാ മാറ്റങ്ങളും സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്.










