തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തെ തുടർന്നു മൂന്നാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു പ്രതിപക്ഷം. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണമെന്ന ആവശ്യമുറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സ്വർണക്കവർച്ചയെ രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ് വലിയ പ്രചാരണത്തിനൊരുങ്ങുകയാണ്.
സ്വർണക്കവർച്ചക്കെതിരെ ഈ മാസം 18ന് ചെങ്ങന്നൂരിൽ നിന്ന് പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും. 14ന് കാസർകോട്, പാലക്കാട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നിന്നും മേഖലാ ജാഥകൾ ആരംഭിക്കും. മുവാറ്റുപുഴയിൽ നിന്ന് 15ന് മറ്റൊരു ജാഥയും തുടങ്ങും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിച്ച ശേഷമാകും മുഖ്യ പദയാത്ര. സമാപനം ജനകീയ സംഗമമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. തുടർ നടപടികൾ ചർച്ച ചെയ്യാൻ 21ന് മുന്നണി യോഗവും ചേരും.
അതേസമയം, ബിജെപിയും പ്രതിഷേധം ശക്തമാക്കുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദശേഖറിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടക്കും. കൊല്ലത്തും പത്തനംതിട്ടയിലും ഉൾപ്പെടെ ജില്ലാകേന്ദ്രങ്ങളിലുമുള്ള മാർച്ചുകളിലൂടെ ബിജെപി പ്രതിഷേധം വ്യാപിപ്പിക്കാനാണ് നീക്കം. സ്വർണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നതാണ് ബിജെപിയുടെ ആരോപണം.






