കോട്ടയം: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയ അനന്തു അജി വീഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ നിതീഷ് മുരളീധരന്റെ കട അടിച്ച് തകർത്തു.
അനന്തു അജിയുടെ ആത്മഹത്യയില്‍ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റിട്ടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടെന്ന് ആരോപിക്കുന്ന അനന്തുവിന്‍റെ വിഡിയോ പുറത്ത് വന്നിരുന്നു. മരണമൊഴിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിലാണ് അനന്തുവിന്‍റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീടിന് അടുത്തുള്ള നിധീഷ് മുരളീധരനാണ് ലൈംഗീകമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിന്‍റെ വെളിപ്പെടുത്തൽ.






