കൊച്ചി: കേരളത്തിലോടുന്ന വന്ദേഭാരതില്‍ പുഴുവും പാറ്റയും വീണ ഭക്ഷണം നല്‍കിയതിന് കരാറില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനം, വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന് കൊച്ചിയില്‍ പൂട്ടിച്ച ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സ് ഗ്രൂപ്പില്‍പ്പെട്ടത് എന്ന് കണ്ടെത്തൽ. ഇതുള്‍പ്പെടെ ഡല്‍ഹിയിലെ സ്ഥാപനങ്ങളാണ് റെയില്‍വേ കാറ്ററിംഗ് കുത്തകകള്‍.
താത്കാലിക ചുമതല നല്‍കിയ ഏജന്‍സികളുടെ ഭക്ഷണത്തെക്കുറിച്ചും വ്യാപക പരാതിയാണ്. കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഐ.ആര്‍.സി.ടി.സി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളിലെല്ലാം ഭക്ഷണവിതരണം ബൃന്ദാവനാണ്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ റെയില്‍വേ തന്നെ ഇവര്‍ക്ക് നേരിട്ട് കരാര്‍ നല്‍കുകയായിരുന്നു.
നഗരത്തിലെ എളംകുളത്ത് ദുര്‍ഗന്ധം വമിക്കുന്ന കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം മേയ് 14ന് കിച്ചന്‍ പൂട്ടിച്ചിട്ടും ഏറെനാള്‍ കരാര്‍ തുടര്‍ന്നു.റെയില്‍വേ കാറ്ററിംഗ് രംഗത്തെ പ്രമാണി പതിറ്റാണ്ടുകളായി ഡല്‍ഹിയിലെ ആര്‍.കെ അസോസിയേറ്റ്‌സാണ്. ഐ.ആര്‍.സി.ടി.സിയുടെ ടൂറിസ്റ്റ് ട്രെയിനുകളുടെ നടത്തിപ്പ് ഇവര്‍ക്കാണ്. ആര്‍.കെയും ബൃന്ദാവന്‍, രൂപ്സ് ഫുഡ്‌സ്, സത്യം ഫുഡ്‌സ് എന്നിവയും ചേര്‍ന്നാണ് ഭക്ഷണവിതരണം നിയന്ത്രിക്കുന്നത്. റെയില്‍വേ ആരുഭരിച്ചാലും ഇവര്‍ക്ക് തന്നെയാവും കരാര്‍.






