തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി. അക്കാദമിക് യോഗ്യതയെ മാത്രമാണ് പട്ടിക തയ്യാറാക്കുന്നതിനിടെ പരിഗണിച്ചത്. മുൻ വൈസ് ചാൻസലർമാരായ സജി ഗോപിനാഥും, എം.എസ്. രാജശ്രീയും പട്ടികയിൽ താഴ്ന്ന സ്ഥാനത്താണ്.
നാലു പേരുടെ പട്ടികയടങ്ങിയ പ്രമേയം ഉടൻ ഗവർണർക്ക് കൈമാറാനാണ് തീരുമാനം. പട്ടിക ഗവർണർ അംഗീകരിക്കാനാണ് സാധ്യത. അക്കാദമിക് യോഗ്യത മാത്രം അടിസ്ഥാനമാക്കിയുള്ള പട്ടികയാണെങ്കിൽ എതിർപ്പ് ആവശ്യമില്ലെന്നതാണ് രാജ്ഭവന്റെ നിലപാട്. മുൻഗണന ക്രമത്തിൽ പട്ടിക തയാറാക്കിയ ശേഷമാണ് മുഖ്യമന്ത്രി വിദേശ പര്യടനത്തിനായി പുറപ്പെട്ടത്. നിയമനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്.
നിയമപ്രകാരം മുൻഗണനാനുസരിച്ച് നിയമനം നടത്താനുള്ള അധികാരമാണ് ഗവർണർക്ക് ഉള്ളത്. എന്നാൽ മുഖ്യമന്ത്രിയുടെ പട്ടികയിൽ മാറ്റം വരുത്തുകയാണെങ്കിൽ അതിന് വ്യക്തമായ കാരണം രേഖപ്പെടുത്തേണ്ടതുണ്ടെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മാറ്റത്തിൽ സർക്കാരിന് എതിർപ്പ് ഉണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നുണ്ട്.






