വാഷിംഗ്ടൺ: അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ 21-ാം ദിവസത്തിലേക്ക് നീളുന്നു. സെനറ്റിൽ ഇന്നും ധനാനുമതി ബിൽ പാസാകാതിരുന്നതിനാൽ അടച്ചുപൂട്ടൽ തുടരുകയാണ്. തുടർച്ചയായി പതിനൊന്നാം തവണയും ബിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ ഭരണനടപടികൾ തളർന്ന നിലയിലാണ്.
ധനാനുമതി ബിൽ പാസാകാത്തതിനെ തുടർന്ന് ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലാണ്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിയതോടെ ജനജീവിതവും ബുദ്ധിമുട്ടിലായി.
ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകൾ 20 മില്യൺ ജനങ്ങൾക്കായി ഉറപ്പാക്കണമെന്ന് ഡെമോക്രാറ്റുകൾ ആവർത്തിച്ചപ്പോൾ, ബില്ലിൽ അത് ഉൾപ്പെടുത്താനാകില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കി.
പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുമ്പ് പാസാക്കേണ്ടതാണെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റ് പ്രതിപക്ഷത്തിന്റെയും തമ്മിലുള്ള ധാരണാപ്രയത്‌നം പരാജയപ്പെട്ടതോടെയാണ് അമേരിക്ക ഭരണതടസ്സത്തിലേക്ക് നീങ്ങിയിരിക്കുന്നത്.










