പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന ക്യാമ്പെയ്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ നേവി നിര്‍മിച്ച ‘ജല്‍കന്യ’ എന്ന ഡോക്യുമെന്ററി നാവിക സേനാ ദിനത്തില്‍ അനാച്ഛാദനം ചെയ്യും. ചലച്ചിത്ര നിര്‍മാതാക്കളായ സഞ്ജീവ് ശിവനും ദീപ്തി ശിവനും ചേര്‍ന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഡിസംബര്‍ നാലിന് തിരുവനന്തപുരത്താണ് ഔദ്യോഗിക അനാച്ഛാദനം നടക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള പെണ്‍കുട്ടികളുടെ സര്‍ഗാത്മകതയും പ്രതിരോധ ശേഷിയും ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഡോക്യുമെന്ററിയാണ് ‘ജൽകന്യ’. സംരംഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള നാവിക സ്‌കൂളുകളില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് അവരെ അഞ്ച് ദിവസത്തെ ചലച്ചിത്ര വര്‍ക്ക്ഷോപ്പില്‍ പങ്കെടുപ്പിച്ചു. മുംബൈയില്‍ നടന്ന ചലച്ചിത്ര വര്‍ക്ക്ഷോപ്പിന് ആമിര്‍ ഖാന്‍, അനുരാഗ് കശ്യപ്, ശങ്കര്‍ മഹാദേവന്‍, ജാവേദ് ജാഫേരി, ശ്രീകര്‍ പ്രസാദ് എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ ചലച്ചിത്ര-സംഗീത മേഖലയിലെ പ്രമുഖരായ വ്യക്തികളാണ് നേതൃത്വം നല്‍കിയത്. വര്‍ക്ക്ഷോപ്പിന് ശേഷം 25 വിദ്യാര്‍ത്ഥികളും തങ്ങളുടെ സ്വന്തം കാഴ്ചപ്പാടുകളും കഥകളും പ്രതിഫലിപ്പിക്കുന്ന സ്വന്തം ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ചു.
സിനിമ എന്ന മാധ്യമത്തിലൂടെ യുവശബ്ദങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നാവികസേനയുമായി സഹകരിച്ച് ചലച്ചിത്ര നിര്‍മാതാവായ സഞ്ജീവ് ശിവന്‍ ‘ജല്‍കന്യ’ എന്ന ഡോക്യുമെന്ററി നിര്‍മിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ’. ഈ ക്യാമ്പെയ്‌ന്റെ മൂലക്കല്ലാണ് ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ (മകളെ രക്ഷിക്കൂ, അവളെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യം. 2015 ജനുവരി 22 ന് ഹരിയാനയിലെ പാനിപ്പത്തിലാണ് ഈ ക്യാമ്പെയ്ന്‍ ആരംഭിച്ചത്.




