തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശിനി അസ്മിനയെയാണ് മൂന്നുമുക്കിലുള്ള ലോഡ്ജിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പള്ളി സ്വദേശിയും ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫുമായ ജോബിൻ ജോർജിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് ജോബിൻ അസ്മിനയോടൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. ഹോട്ടൽ മാനേജരോട് അസ്മിനയെ ‘ഭാര്യ’യെന്നു പരിചയപ്പെടുത്തി.
രാവിലെ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് അസ്മിനയെ രക്തക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ചുവരിലും രക്തക്കറകൾ കാണപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ പുലർച്ചെ നാലുമണിയോടെ ജോബിൻ ലോഡ്ജ് വിട്ടുപോകുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. വിവാഹിതയായ അസ്മിന എറണാകുളത്തെ ഒരു ഹോട്ടലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്നു. അതേ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്നു ജോബിൻ.
ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയായ ജോബിൻ ജോർജിനായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




