കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഒറ്റയാൻ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു. ഏകദേശം 25 വയസ് പ്രായമുള്ള ഒറ്റയാനയാണ് ചരിഞ്ഞത്. കോയമ്പത്തൂർ ജില്ലയിലെ തോണ്ടമുത്തൂരിന് അടുത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബുധനാഴ്ച രാത്രി കാടിറങ്ങിയ ആന കുപ്പേപ്പാളയത്തിനടുത്തുള്ള രാമൻകുട്ടൈയിലെ കൃഷിയിടത്തിൽ പ്രവേശിക്കുന്നതിനിടെയായിരുന്നു സംഭവം. തോട്ടത്തിന്റെ അടുത്തായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് തകർക്കുന്നതിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റത്. ഇതോടെ നിലത്ത് വീണ ലൈവ് വയറിൽ നിന്നുള്ള ഷോക്കേറ്റ് ആന ചരിയുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരുടെ സംഘവും ഉടൻ സ്ഥലത്തെത്തി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മാർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. വൈദ്യുതി ലൈനിന്റെ സുരക്ഷയിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. അടുത്തിടെ മേഖലയിൽ പതിവായി ഉണ്ടാകുന്ന ആനശല്യം നാട്ടുകാർക്കിടയിൽ ഭീതി പരത്തുന്നതിനിടെയാണ് സംഭവം. തോണ്ടമുത്തൂർ വനമേഖലയിൽ ആനകൾ പതിവായി കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും കടന്നുവരാറുണ്ടെന്നും ഇത് കൃഷിയും മറ്റും നശിപ്പിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്യുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.




