റിയാദ്: വ്യോമയാന മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. 2025-ലെ മൂന്നാം പാദത്തിൽ, അംഗീകൃത നിയമങ്ങൾ ലംഘിച്ച വ്യക്തികളും സ്ഥാപനങ്ങളും അടങ്ങിയ 246 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതോടൊപ്പം 48 ലക്ഷം റിയാൽ പിഴ ചുമത്തിയതായി സിവിൽ ഏവിയേഷൻ നിയമലംഘന സമിതി റിപ്പോർട്ട് ചെയ്തു.
ഇതിൽ 237 നിയമലംഘനങ്ങൾ വിമാനക്കമ്പനികൾക്കെതിരെയായിരുന്നു. യാത്രക്കാരുടെ ആവശ്യമായ രേഖകൾ ഉറപ്പാക്കാത്തതും അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതും മുഖ്യകാരണങ്ങളായി. ലൈസൻസുള്ള മറ്റ് കമ്പനികളെയും ഗാക്ക നടപടിയെടുത്തു. എക്സിക്യൂട്ടീവ് റെഗുലേഷനുകൾ പാലിക്കാത്ത നാല് നിയമലംഘനങ്ങൾക്ക് 2,60,000 റിയാൽ പിഴ, ആവശ്യമായ വിവരങ്ങൾ നൽകാത്ത മൂന്ന് നിയമലംഘനങ്ങൾക്ക് 75,000 റിയാൽ പിഴ, അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് 1,000 റിയാൽ പിഴ, ഫ്ലൈറ്റ് ലൈസൻസ് പുതുക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയതിന് 10,000 റിയാൽ പിഴ എന്നിങ്ങനെ ചുമത്തിയതായി പറയുന്നു.
ഈ നടപടികൾ വ്യോമയാന മേഖലയിൽ സുതാര്യതയും മേൽനോട്ടവും ഉറപ്പാക്കുന്നതിനും, ചട്ടങ്ങൾ പാലിക്കപ്പെടുന്നതിന് ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടതാണ്. ഇതിലൂടെ രാജ്യത്തെ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുകയും, വ്യോമഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുമെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.










