ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് അസറുദ്ദീന്‍. തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. ന്യൂനപക്ഷ പരിഗണന ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം കോൺഗ്രസ് നടത്തിയിട്ടുള്ളത്. നവംബര്‍ 11-നാണ് ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്.
നിലവില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് അസറുദ്ദീന്‍. അടുത്തിടെയാണ് ഗവര്‍ണറുടെ ക്വാട്ട വഴി അദ്ദേഹം ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. അതോടെ മന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുങ്ങുകയും ചെയ്തു.
1985 മുതല്‍ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. പിന്നീട് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിട്ടതോടെ അസറുദ്ദീന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു. 2009-ല്‍ ആണ് കോണ്‍ഗ്രസില്‍ ചേർന്നത്.










