തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ ആരുടെയും പേരുകൾ വ്യക്തമാക്കിയിട്ടില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്ത് നാല് തവണ സന്ദർശനം നടത്തി. പ്രാഥമിക അന്വേഷണത്തിൽ പിഎസ്‌സിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നതെന്തുകൊണ്ടാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് കെ. ശ്യാംകൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിതാ ബീഗത്തിന് പുറമെ എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി. അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.











