വിദേശികളായ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അതിവേഗത്തിൽ പണം അയക്കാനുളള പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). സാങ്കേതികവിദ്യയിൽ വൻ കുതിപ്പുണ്ടായിട്ടും പല സാഹചര്യങ്ങളിലും പ്രവാസികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. അയക്കുന്ന പണത്തിന്റെ പരിധിയിലും പല ബുദ്ധിമുട്ടുകളും പ്രവാസികൾ നേരിടുന്നു.
ചില സാഹചര്യങ്ങളിൽ നാട്ടിലേക്ക് പണം അയച്ചാൽ 24 മണിക്കൂറിനുളളിൽ നാട്ടിലെ അക്കൗണ്ടുകളിൽ ക്രെഡിറ്റാകാത്ത സാഹചര്യവുമുണ്ട്. ആർബിഐയുടെ പുതിയ നീക്കം വിദേശത്തുളള ഇന്ത്യക്കാർക്ക് ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുളള ഇന്ത്യക്കാർക്കും അവരുടെ ബിസിനസുകളിൽ നിന്നുളള വരുമാനം എങ്ങനെ നാട്ടിലുളള അക്കൗണ്ടിലേക്ക് അതിവേഗം എത്തിക്കാം എന്ന കാര്യങ്ങളാണ് മാർഗനിർദ്ദേശങ്ങളിൽ വിവരിച്ചിരിക്കുന്നത്.
ഗുണഭോക്തൃ ബാങ്കിലേക്ക് (ബെനിഫിഷ്യറി ബാങ്ക്) പണം സ്വീകരിക്കുന്നതിനും ഗുണഭോക്തൃ അക്കൗണ്ടിലേക്ക് (ബെനിഫിഷ്യറി അക്കൗണ്ട്) പണം ക്രെഡിറ്റ് ആകുന്നതിനുമിടയിലുളള കാലതാമസമാണ് ഈ പ്രശ്നത്തിന് കാരണം. ഇത്തരം പണമിടപാടുകളുടെയും അക്കൗണ്ടിൽ എത്തുന്ന പണത്തിന്റെ വിവരങ്ങൾ കൃത്യമായി ഉപഭോക്താവിലേക്ക് എത്തിക്കുന്നതിനാണ് ആർബിഐ ഈ പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്. ആർബിഐ അവരുടെ പേയ്‌മെന്റ് വിഷൻ 2025ലും ജി20 രൂപരേഖയിലും പ്രതിപാദിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എപ്പോൾ പണം അടക്കുന്നവോ ആ സമയത്തുതന്നെ പണം ക്രെഡിറ്റാകണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിദേശത്തു നിന്ന് വരുന്ന പണത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വേണ്ടി പല ബാങ്കുകളും എൻഡ് ഒഫ് ഡേ നോസ്‌ട്രോ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉപയോഗിക്കുന്നുണ്ടൈന്നും ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വരുന്ന താമസമാണ് പണം ക്രെഡിറ്റാകുന്നതിലും പ്രതിഫലിക്കുന്നത്.




