തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെ ശരീരഭാരത്തെക്കുറിച്ച് ചോദ്യമുയർത്തിയ യൂട്യൂബറിന് തക്ക മറുപടി നൽകിയതിന് പിന്നാലെ, സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് വെളിപ്പെടുത്തി നടി ഗൗരി ജി. കിഷൻ. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തകർക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് അവിടെ നടന്നതെന്നും, അൻപതോളം പുരുഷന്മാർ ഇരിക്കുന്ന മുറിയിൽ തനിക്കുവേണ്ടി താൻ മാത്രം സംസാരിക്കുന്ന അവസ്ഥയുണ്ടായെന്നും ഗൗരി മനോരമ ന്യൂസിനോടു പറഞ്ഞു. പ്രസ് മീറ്റിനിടെ യൂട്യൂബർ തുടർച്ചയായി സംസാരിച്ചപ്പോൾ തനിക്ക് മിണ്ടാൻ പോലും അവസരം ലഭിച്ചില്ല. ഒരു സ്ത്രീ എന്ന നിലയിലുള്ള അടിച്ചമർത്തലിന്റെ ശ്രമമാണ് അവിടെ നടന്നതെന്നും ഗൗരി ആരോപിച്ചു. ഒരാളുടെ ശരീരം എങ്ങനെ ഇരിക്കണം എന്നത് വ്യക്തിപരമായ ചോയ്സ് ആണ്. ഒരു മെഡിക്കൽ ത്രില്ലർ സിനിമയിൽ ഡോക്ടറായി അഭിനയിച്ചിട്ടും, തൻ്റെ ശരീരത്തെക്കുറിച്ചാണ് ചോദ്യങ്ങൾ വന്നത്. സംഭവം നടന്നപ്പോൾ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പിന്തുണ തന്നില്ല എന്ന സങ്കടമുണ്ടെങ്കിലും, തനിക്ക് വേണ്ടി പ്രതികരിക്കാൻ തനിക്ക് ശക്തിയുണ്ട് എന്ന് തെളിയിച്ചതിൽ സന്തോഷമുണ്ടെന്ന് ഗൗരി പറഞ്ഞു. ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന യാഥാർഥ്യമല്ലാത്ത സൗന്ദര്യസങ്കൽപ്പങ്ങൾ ഇല്ലാതാകണമെന്നും, ഇനി ആരും ഇതുപോലെ അപമാനിക്കപ്പെടാതിരിക്കാനാണ് താൻ പ്രതികരിച്ചതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗൗരി കിഷൻ പറഞ്ഞു.
‘‘ഇതൊരു തവണ അല്ല ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ എങ്ങനെ തകർക്കാം എന്ന രീതിയിൽ കരുതിക്കൂട്ടിയുള്ള പരാമർശം ആ വ്യക്തി നടത്തിയത്. പെട്ടെന്ന് ഞാൻ വിറങ്ങലിച്ചു പോയി ഒന്നും പറയാൻ കഴിഞ്ഞില്ല. എന്റെ സിനിമയെക്കുറിച്ചല്ലാതെ വ്യക്തിപരമായി എന്നെക്കുറിച്ച് വളരെ മോശമായ ഒരു കമന്റാണ് അന്ന് അയാൾ പറഞ്ഞത്. അതിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്. ഇദ്ദേഹം എന്നോട് മാത്രമല്ല ഇത് പറയുന്നത്, ഒരു സ്ത്രീ എന്ന് പറയുമ്പോൾ ഇതൊക്കെ കേട്ടിരിക്കണം എന്നാണോ. ഒരു പത്തുപന്ത്രണ്ടു മിനിറ്റ് എന്നെ ഒന്ന് സംസാരിക്കാൻ പോലും വിടാതെ അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.




