അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം സൃഷ്ടിച്ചാണ് ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് . അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടി കൂടിയാണ് ഇന്ത്യൻ വംശജൻ കൂടിയായ മംദാനിയുടെ വിജയം.
മംദാനിയുടെ വിജയം ട്രംപിന്റെ “ മെയ്ക്ക് അമേരിക്ക ഗ്രേഡ് എഗൈൻ ” പ്രസ്ഥാനത്തിന് ശരിക്കും ഒരു ഷോക്കായിരുന്നു. വർഷങ്ങളായി ഡെമോക്രാറ്റും റിപ്പബ്ലിക്കനും നിയന്ത്രിച്ചിരുന്ന നഗരത്തിലെ രാഷ്ട്രീയ രംഗം, മംദാനിയുടെ ജയം കൊണ്ട് അമ്പരന്നു.
അതിലുപരി, ജെറുസലേമിനേക്കാൾ കൂടുതലായി ജൂതർ താമസിക്കുന്ന ന്യൂയോർക്കിൽ, എങ്ങനെയാണ് പലസ്തീൻ അനുകൂലിയും നെതന്യാഹുവിനെയും ട്രംപിനെയും തുറന്ന് എതിർക്കുന്ന മംദാനി വിജയിച്ചത് എന്നത് വലിയ ഒരു ചോദ്യചിഹ്നമാണ്.
ഒക്ടോബർ 7-ന് നടന്ന സംഭവം അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ ചർച്ചയായി മാറി. ഹമാസ് നടത്തിയ അക്രമണവും അതിന് പിന്നാലെ ഇസ്രായേൽ ഗാസയിൽ നടത്തിയ തിരിച്ചടിയും എല്ലായിടത്തും ചർച്ചയായിരുന്നു .
ഗാസയിൽ കുട്ടികളടക്കമുള്ള നിരപരാധികൾ കൊല്ലപ്പെട്ടത് കൊണ്ട് പലരും ഇസ്രായേലിനെ കുറ്റപ്പെടുത്തി. പക്ഷേ, മറ്റൊരു പക്ഷം പറഞ്ഞത് ആദ്യം അക്രമിച്ചത് ഹമാസാണ്, അതിനാൽ ഇസ്രായേൽ തിരിച്ചടിച്ചത് സ്വാഭാവികമാണെന്നായിരുന്നു.
മുൻനിര രാഷ്ട്രീയക്കാർ മൗനം പാലിച്ച ഈ സമയം, ഗാസയിലെ ജനങ്ങൾക്കൊപ്പമാണെന്ന ശക്തമായ നിലപാട് മംദാനി നിലകൊണ്ടു. തെരഞ്ഞെടുപ്പുകളിൽ പിന്തുണ നിലനിർത്താൻ പല യുഎസ് രാഷ്ട്രീയക്കാരും ഈ വിഷയം ഒഴിവാക്കിയ സമയത്തായിരുന്നു മംദാനി ധൈര്യപൂർവം തന്റെ നിലപാട് വിളിച്ചുപറഞ്ഞത്. അതിന് പിന്നാലെ ട്രംപ് അനുകൂലികൾ അദ്ദേഹത്തെ “ജിഹാദിസ്റ്റ്” എന്നും ചിലർ “സെമൈറ്റ് വിരുദ്ധൻ” എന്നും മുദ്രകുത്തി.
പലസ്തീൻ-ഇസ്രായേൽ പ്രശ്നം കത്തിക്കൊണ്ടിരുന്ന സമയത്തും ന്യൂയോർക്കിലെ പത്ത് ലക്ഷത്തോളം ജൂതന്മാരുടെ മനസ്സ് എങ്ങനെയാണ് മംദാനി പിടിച്ചെടുത്തത് എന്നത് ലോകമാധ്യമങ്ങൾക്കും കൗതുകമായി. ഇസ്രായേൽ-ഗാസ വിഷയത്തിൽ മംദാനിയുടെ അഭിപ്രായം നഗരത്തിലെ ചില ജൂത സമൂഹങ്ങളിൽ നിന്ന് ശക്തമായ വിമർശനം നേരിട്ടെങ്കിലും, മംദാനി നേരിട്ട് ജൂതരുമായി ആശയവിനിമയം നടത്തി.
ഒക്ടോബറിന്റെ അവസാനം, മംദാനി നേരിട്ട് ജൂത പുരോഹിതരും നേതാക്കളും അടങ്ങിയ സംഘവുമായി കൂടിക്കാഴ്ച നടത്തുകയും പിന്നീട് അവരുടെ ആശങ്കകൾ മനസിലാക്കി, അത് പരിഹരിക്കാനായി താനുണ്ടാകുമെന്നും, ന്യൂയോർക്കിലെ ജൂതർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ജൂതവിരുദ്ധതയുടെ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു .
അങ്ങനെ, ന്യൂയോർക്ക് നഗരത്തിലെ ജൂത സമൂഹത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് മംദാനിക്ക് അപ്രതീക്ഷിത പിന്തുണ ലഭിച്ചു. 2025 ജൂലൈയിലെ സർവേയിൽ, 43 ശതമാനം ജൂത വോട്ടർമാർ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു. ഹസിദിക് വോട്ടർമാരെ ലക്ഷ്യമിട്ട് യിദിഷ് കത്തുകൾ വരെ പുറത്തിറക്കി. യുവ ലിബറൽ ജൂതർക്ക്, പലസ്തീൻ വിഷയത്തേക്കാൾ പാർപ്പിടം, വില, സാമൂഹിക നീതി എന്നിവയായിരുന്നു പ്രധാനപ്പെട്ടത്, അതുകൊണ്ടാണ് അവർ മംദാനിയെ പിന്തുണച്ചതും. മംദാനി തുറന്ന പലസ്തീൻ അനുകൂലിയായതിനാൽ നെതന്യാഹുവിനെ കഠിനമായി വിമർശിച്ചു, പക്ഷേ സ്വന്തം നിലപാട് മാറ്റിയില്ല.
മംദാനിയുടെ വിജയം വ്യക്തിപരമായൊരു നേട്ടമെന്നതിലുപരി, ഡെമോക്രാറ്റിക് പാർട്ടിയിലെ വലിയൊരു മാറ്റത്തിന്റെ പ്രതിഫലനമായാണ് കാണുന്നത്. ഭവന നിർമ്മാണം, വിലക്കുറവ്, സാമൂഹിക നീതി തുടങ്ങിയ ക്ഷേമ വിഷയങ്ങൾ കേന്ദ്രീകരിച്ച രാഷ്ട്രീയത്തിന് ആളുകൾ കൂടുതൽ പ്രാധാന്യം നൽകുകയാണ്. നിരവധി യുഎസ് സംസ്ഥാനങ്ങളിൽ പാർട്ടി സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്നുപോകുന്നതിൽ ജനങ്ങൾക്കുണ്ടായിരുന്ന അസന്തോഷവും ഈ വിജയത്തിലൂടെ പുറത്തുവന്നതാണ്.
അതുകൊണ്ടുതന്നെ വളരെക്കാലമായി ഇസ്രായേലിന് അനുകൂലമായി കണക്കാക്കപ്പെടുന്ന ഒരു നഗരത്തിൽ, മംദാനിയുടെ പലസ്തീൻ അനുകൂല നിലപാട് അദ്ദേഹത്തിന്റെ വിജയത്തെ ബാധിച്ചില്ലെന്നു മാത്രമല്ല യുവ, പുരോഗമന, മുസ്ലീം, ദക്ഷിണേഷ്യൻ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിച്ചുവെന്നും വിജയം വ്യക്തമാക്കുന്നു










