എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടരികിലെത്തിനില്‍ക്കേ ബിജെപി നേതൃത്വത്തിന് തലവേദനയായി എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന നിലപാടിലുറച്ച് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മട്ടാഞ്ചേരിയിലെ നേതാവും മൂന്നര പതിറ്റാണ്ടിലേറെ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചയാളുമായ ശ്യാമള എസ് പ്രഭു. തനിക്ക് ട്വന്റി ട്വന്റിയിലേക്ക് ക്ഷണമുണ്ടെന്നാണ് ശ്യാമള പറയുന്നത്. ബിജെപി പ്രാദേശിക നേതൃത്വം തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നും ശ്യാമള ആരോപിച്ചു. നേതൃത്വവുമായി സംസാരിച്ചു. പോസിറ്റീവായ ഒരു തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമള കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് ഇത്രയടുത്തെത്തി നിൽക്കുമ്പോളും ബിജെപി നേതൃത്വങ്ങളെ ആകെ വലയ്ക്കുന്നതാണ് ജില്ലയിൽ നിന്നുയർന്ന് വരുന്ന വിമത ഭീഷണികൾ .പ്രാദേശിക നേതൃത്യവുമായി ഇടഞ്ഞുനിന്ന ശ്യാമള എസ് പ്രഭുവിനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്യം നേരിട്ട് ഇടപെട്ടു. പി ആര്‍ ശിവശങ്കറുമായി ശ്യാമള എസ് പ്രഭു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. തനിക്കെതിരെ മുന്‍പ് വിമത നീക്കം നടത്തിയയാളെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ശ്യാമള എസ് പ്രഭുവിന്റെ നിലപാട്.
കൊച്ചിയിലെ ചെറളായി ഡിവിഷനെ 32 വര്‍ഷമായി പ്രതിനിധീകരിക്കുന്ന നേതാവാണ് ശ്യാമള എസ് പ്രഭു. എറണാകുളത്തെ മറ്റൊരു മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായ ആര്‍ സതീഷും ബിജെപി മട്ടാഞ്ചേരി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.






