പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ 125 വർഷം പഴക്കമുള്ള നടപ്പാലം ഇനി ഓർമ. ഇന്ന് രാവിലെയോടെ പാലം പൂർണമായും പൊളിച്ചു നീക്കി.
അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ നടപാലം അതേ സ്ഥലത്ത് ഉടൻ നിർമിക്കുമെന്ന് റെയിൽവേ അറിയിച്ചു.
റെയിൽവേ ബ്രിഡ്ജസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പാലത്തിൻ്റെ കാലപ്പഴക്കം കണ്ടെത്തിയതിനെ തുടർന്ന് പാലം പൊളിച്ചു നീക്കാൻ തീരുമാനിച്ചത്.
നിരവധി രാഷ്ട്രീയ നേതാക്കളുടെയും, സിനിമാ താരങ്ങളുടെയും, സാംസ്കാരിക നായകന്മാരുടെയും കാൽപ്പാദം പതിഞ്ഞ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ചരിത്ര പ്രാധാന്യമുള്ള നടപ്പാലം ഇനി ഓർമ്മയിലേക്ക്.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി 125 വർഷം പഴക്കം ചെന്ന നടപ്പാലം ആണ് ഇതോടെ പൊളിച്ചു നീക്കിയത്.
കൽക്കരി എൻജീനിൽ കൂകിപ്പാഞ്ഞ തീവണ്ടി പാതയുടെ കഥകൾ പറയുന്ന ഷൊർണൂരിന്റെ മണ്ണിൽ നിന്ന് മറ്റൊന്നുകൂടി ചരിത്രത്താളുകളിലേക്ക്
പഴയ പാലത്തിൻ്റെ ചില ഭാഗങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ പൊളിച്ചു മാറ്റിയിരുന്നു. അവശേഷിക്കുന്ന ഇരുമ്പുതൂണുകളിൽ പുതിയ നടപ്പാത ഘടിപ്പിക്കാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത് എങ്കിലും പരിശോധനയിൽ പാലത്തിന്റെ ഇരുമ്പു തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊളിച്ചു നിക്കാൻ തീരുമാനിച്ചത്.
6 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കാനാണ് റെയിൽവേയുടെ തീരുമാനം. കൂടുതൽ യാത്രക്കാർക്ക് ഒരേ സമയം നടക്കാൻ കഴിയുന്ന വീതിയിലായിരിക്കും പുതിയ നടപ്പാലം നിർമിക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ഷൊർണൂരിൽ 7 പ്ലാറ്റ്ഫോമുകളിലേക്കും ആകെയുള്ളത് ഒരു നടപ്പാത മാത്രമാണ്.






