തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്‍. വാസുവിന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം 2019-ൽ എ. പത്മകുമാർ അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. കേസിൽ പത്മകുമാറും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പത്മകുമാറിന്റെ സ്വകാര്യ സെക്രട്ടറിയെ കഴിഞ്ഞ ദിവസം സംഘം ചോദ്യം ചെയ്തിരുന്നു. ആ കാലയളവിലെ സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും മൊഴികൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടം പൂർത്തിയായതിന് ശേഷം പത്മകുമാർ അടക്കമുള്ള മുൻ ബോർഡ് അംഗങ്ങൾക്കെതിരെയുള്ള അന്വേഷണം ശക്തമാക്കാനാണ് സംഘം ഒരുങ്ങുന്നത്. ഇതിനുമുമ്പായി ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും ഉണ്ട്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ മാർച്ചിന് നേതൃത്വം നൽകും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടെ പങ്കെടുക്കും. സമരത്തിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ആലോചിക്കാൻ കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ദിരാഭവനിൽ ചേരും.






