ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക് അപ് വാനിന്റെ ഡ്രൈവർ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇതിൽ ഒരു തീരുമാനം ആവണമെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും പ്രതികരണം. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉറപ്പ് തരണം.
രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നു രാജേഷെന്നും സുഹൃത്ത് പറഞ്ഞു. സർക്കാരിൽ നിന്ന് ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാജേഷിന്റെ ഭാര്യയാണ് ശൈലജ. ഇളയകുട്ടി കൃഷ്ണവേണി പ്ലസ് വൺ വിദ്യാർഥിയാണ്. മൂത്ത മകനായ ജിഷ്ണു രാജ് ഡിഗ്രി വിദ്യാർത്ഥിയാണ്.
അതേ സമയം, അരൂരിലെ ദേശീയപാത നിർമ്മാണത്തിനിടെയുള്ള അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്നമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം ഒഴിവാക്കാൻ മുൻ കരുതൽ വേണം. വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു.






