നിലമ്പൂർ: തകരാറിലുള്ള ഹോണ്ട ബൈക്ക് മാറ്റി തരണമെന്ന് ആവശ‍്യപ്പെട്ടുള്ള 12 വർഷത്തെ നിയമ പൊരാട്ടത്തിനൊടുവിൽ ഉപഭോക്താവിന് കോടതിയിൽ നിന്നും അനുകൂല വിധി. ചന്തക്കുന്ന് സ്വദേശി പറവെട്ടി അബ് ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പ്രസ്ഥാവിച്ചത്. നഷ്ടപരിഹാരം ഉൾപ്പടെ 143714 രൂപ നൽകാനാണ് കോടതി വിധിച്ചത്.
2013 വർഷത്തിലാണ് 79400 രൂപ നൽകി ഹക്കീം മഞ്ചേരിയിലെ ഹോണ്ടയുടെ ഷോറുമിൽ നിന്നും ബൈക്ക് വാങ്ങിയെത്. 72 കിലോമീറ്ററാണ് മൈലേജ് ഉറപ്പ് പറഞ്ഞിരുന്നത്. എന്നാൽ 50 ൽ താഴെയാണ് മൈലേജ് കിട്ടിയെത്. കൂടാതെ ബൈക്കിൽ നിന്നും പ്രത‍്യേക ശബ്ദവും കേട്ടിരുന്നു. സർവീസ് ചെയ്ത് തകരാർ പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചതോടെ പല തവണ ഫ്രി സർവീസും അല്ലാതെയും ചെയ്തെങ്കിലും തകരാർ പരിഹരിച്ച് കിട്ടിയില്ല.
ഇതോടെ ബൈക്ക് മാറ്റി തരണമെന്ന് ഇയാൾ ആവശ്യപ്പെടുകയും വാഹനം മാറ്റി നൽകാൻ കമ്പനി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ ഹക്കീം മലപ്പുറം ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം ഉൾപ്പടെ ഒരു ലക്ഷത്തിനടുത്ത് തുക പരാതിക്കാരന് നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചു. എന്നാൽ കമ്പനി അപ്പീൽ നൽകി. ഒടുവിൽ കീഴ് കോടതി വിധി ശരിവെച്ച് മേൽകോടതി പരാതിക്കാരന് അനുകൂലമായി വിധി പ്രസ്ഥാവിക്കുകയായിരുന്നു. ഹക്കീം തുക കൈപ്പറ്റി ബൈക്ക് തിരികെ നൽകി.




