മലപ്പുറം: ജില്ലയിലെ വിവിധ റേഷൻ കടകളിൽ കാലാവധി കഴിഞ്ഞ ആട്ട പാക്കറ്റുകൾ കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയായി. ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫിസുകളുടെ പരിധിയിലുള്ള റേഷൻ കടകളെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ, തിരൂർ മേഖലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ചില റേഷൻ കടകളിൽ ആറു ക്വിന്റൽ വരെ ഉപയോഗശൂന്യമായ ആട്ടപ്പൊടി കെട്ടിക്കിടക്കുന്നതായാണ് വിവരം. അതേസമയം, ചില കടകളിൽ ആട്ടയ്ക്ക് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ആവശ്യത്തിനനുസരിച്ചല്ല വിതരണം നടക്കുന്നതെന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി.
പ്രശ്നം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാലാവധി കഴിഞ്ഞ ആട്ട പാക്കറ്റുകൾ തിരിച്ചെടുക്കുന്നതിനുള്ള വ്യക്തമായ മാർഗനിർദേശം ഇല്ലാത്തതിനാൽ നടപടികൾ വൈകുകയാണെന്ന് വ്യാപാരികൾ പറയുന്നു. ആട്ട പാക്കറ്റുകൾക്ക് മൂന്ന് മാസമാണ് കാലാവധി. എന്നാൽ പലപ്പോഴും കാലാവധി പൂർത്തിയാകുന്നതിന് മുൻപേ തന്നെ പൊടി ഉപയോഗശൂന്യമാകുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
മുൻപ് വിവിധ റേഷൻ കാർഡ് വിഭാഗങ്ങൾക്ക് ഒരു പാക്കറ്റ് വീതം മാത്രമാണ് ആട്ട അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇത് നാല് പാക്കറ്റായി വർധിപ്പിച്ചു. തുടക്കത്തിൽ കാർഡുടമകളുടെ എണ്ണത്തിനനുസരിച്ച് വിതരണം നടത്തിയെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കളും രണ്ട് പാക്കറ്റിൽ കൂടുതൽ വാങ്ങാത്ത സാഹചര്യം രൂപപ്പെട്ടു. ഇതോടെ വലിയ തോതിൽ ആട്ട കടകളിൽ ബാക്കി വരാൻ തുടങ്ങി.
കഴിഞ്ഞ മാസങ്ങളിൽ ആവശ്യത്തിനനുസരിച്ച് അലോട്ട്മെന്റിൽ കുറവ് വരുത്തിയതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ചില താലൂക്കുകളിൽ ഇപ്പോഴും ആവശ്യത്തിന് അനുസരിച്ചല്ല വിതരണം നടക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം.
പിഎച്ച്എച്ച് കാർഡുകാർക്ക് ഒൻപത് രൂപയും എഎവൈ കാർഡുകാർക്ക് ഏഴ് രൂപയും നിരക്കിൽ ആട്ട ലഭിക്കുന്നതിനാൽ ഈ വിഭാഗങ്ങളിൽ കാര്യമായ ബാക്കി വരാറില്ല. എന്നാൽ നീല, വെള്ള കാർഡുകാർക്ക് നാല് പാക്കറ്റ് വീതം 17 രൂപ നിരക്കിൽ അനുവദിക്കുന്നതിനാൽ ഈ വിഭാഗത്തിലാണ് ഉപയോഗിക്കാതെ ബാക്കി വരുന്ന ആട്ടയുടെ അളവ് കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. കാലാവധി കഴിഞ്ഞ ആട്ട പാക്കറ്റുകൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതുമൂലം മറ്റ് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായി അവർ ചൂണ്ടിക്കാട്ടി. ഉപയോഗശൂന്യമായ ആട്ട പാക്കറ്റുകൾ സർക്കാർ തലത്തിൽ തിരിച്ചെടുക്കാൻ അടിയന്തര സംവിധാനം ഒരുക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.




