അരൂർ: അരൂർ ഗർഡർ ദുരന്തത്തെ തുടർന്ന് ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. ഓഡിറ്റ് നടത്താനുള്ള ചുമതല റൈറ്റ്‌സ് ലിമിറ്റഡിന് നൽകി. നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി ലഭിച്ച പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് സംഘം പരിശോധിക്കും. ചട്ടലംഘനം സ്ഥിരീകരിച്ചാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ ദിവസം അരൂർ–തുറവൂർ ഉയരപ്പാത നിർമാണപ്രദേശമായ ചന്തിരൂരിൽ പിക്കപ് വാനിന്റെ മുകളിലേക്ക് ഗർഡർ വീണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ ഡ്രൈവർ രാജേഷ് മരിച്ചിരുന്നു.
അപകടത്തിൽ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയോട് ശശി തരൂർ എംപി ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയുടെയും കരാറുകാരന്റെയും ഉത്തരവാദിത്തം വ്യക്തമാക്കണമെന്നും മരിച്ച രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അപകട സാധ്യതയുള്ള ജോലികൾക്കായി കർശനമായ സമയക്രമവും നിയന്ത്രണങ്ങളും വേണമെന്നും എംപി ചൂണ്ടിക്കാട്ടി.






