ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടന സ്ഥലത്ത് നിന്നു വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയതായി അന്വേഷണം സ്ഥിരീകരിച്ചു. എന്നാൽ സ്ഫോടനത്തിൽ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാറിൽ ഏകദേശം 30 കിലോ ടിഎടിപി എന്ന അതി മാരക സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ഉള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുന്നതായി എൻഐഎ അറിയിച്ചു. ഹരിയാനയിലെ നൂഹിൽ നിന്നും പിടിയിലായ ഒരു ഡോക്ടറുടെ ഫോണിൽ നിന്ന് സംശയാസ്പദ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ എൻഐഎ ചോദ്യം ചെയ്തു. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിലും പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. സ്ഫോടനം നടത്തിയ പ്രധാന പ്രതി ഉമർ ഉൾപ്പെടെയുള്ളവർ നൂഹ് പലതവണ സന്ദർശിച്ചതായും വിവരം ലഭിച്ചു.






