ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. രണ്ട് സ്ത്രീകളിൽ നിന്ന് ഏകദേശം 28.08 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണിമൂല്യം ഏകദേശം ₹10 കോടി വരുമെന്നാണ് വിലയിരുത്തൽ.
ബാഗേജ് വിവരങ്ങളിൽ ഉണ്ടായ സംശയത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ചെക്ക്-ഇൻ സ്യൂട്ട്കേസുകളിൽ സൂക്ഷ്മമായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന്. പ്രതികൾ തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്നാണ് കഞ്ചാവ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് എൻസിബി അറിയിച്ചു.
അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. മറ്റൊരാൾ മുൻപ് ദുബൈയിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ചിരുന്നുവെന്നും ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വലിയ ലാഭവാഗ്ദാനം ചെയ്താണ് ഇവരെ മയക്കുമരുന്ന് കടത്തിൽ ഉപയോഗിച്ചതെന്ന് എൻസിബി സൂചിപ്പിച്ചു. ഫുക്കറ്റ് വിമാനത്താവളത്തിൽ വെച്ച് ചിലർ സ്യൂട്ട്കേസുകൾ കൈമാറിയെന്നും ചെന്നൈയിൽ എത്തിക്കാൻ പറഞ്ഞെന്നുമാണ് സ്ത്രീകളുടെ മൊഴി. ഉയർന്ന വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവ് കോളിവുഡ് സിനിമാ മേഖലയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് എൻസിബി സംശയിക്കുന്നു. കേസ് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






