തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് ബി. തമ്പിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി വി. ശിവൻകുട്ടി. രാവിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും നാട്ടുകാരെയും നേരിൽ കണ്ട മന്ത്രി എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയും മന്ത്രി ആർ.എസ്.എസ്–ബിജെപി നേതൃത്യത്തെ രൂക്ഷമായി വിമർശിച്ചു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ മരണമടഞ്ഞ സംഭവവികാസങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ഈ വിമർശനം. ആർ.എസ്.എസ്–ബിജെപി നേതൃത്യത്തിന്റെ പ്രവർത്തന രീതികൾ തന്നെ അവരുടെ പ്രവർത്തകരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു.
ബി ജെ പിയുടെ ജീർണ്ണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും വർഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും മന്ത്രി വ്യക്തമാക്കി.




