കോഴിക്കോട്: കോഴിക്കോട് ബി.ജെ.പി എരഞ്ഞിക്കൽ ഏരിയയുടെ ആഭിമുഖ്യത്തിൽ പെരുന്തിരുത്തിയിൽ നിന്നും പാവങ്ങാടേക്ക് പദയാത്ര നടത്തി. രാവിലെ പെരുന്തിരുത്തിയിൽ നിന്ന് ആരംഭിച്ച പദയാത്ര വൈകുന്നേരത്തോടു കൂടി പാവങ്ങാട് സമാപിച്ചു. മാറത്തത് ഇനി മാറും, എന്ന മുദ്രാവാക്യത്തോടെ വികസിത കേരളത്തിനായി ഒന്നിച്ച് അണി ചേരാം എന്ന ആശയത്തിലൂന്നിയായിരുന്നു ബി.ജെ.പി പദയാത്ര നടത്തിയത്.
കേരളത്തിൽ ഇന്ന് അരങ്ങേറുന്നത് പകൽകൊള്ളയുടെ കമ്മ്യൂണിസ്റ്റ് ഭരണമാണെന്നും, മാറി മാറി വരുന്ന ഇടത് വലത് മുന്നണികൾ കേരള ജനതയെ കബളിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ഈ രണ്ട് മുന്നണികളുടെ ദുർഭരണത്തിലൂടെ കേരളം ഇപ്പോഴും പല മേഖലകളിലും പുറകോട്ട് പോയെന്നും, ഇവിടുത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്നും, കേരളത്തിൽ വികസന മുരടിപ്പാണ് അരങ്ങേറുന്നത് എന്നും ബി.ജെ.പി നേതാക്കൾ ആക്ഷേപമുന്നയിച്ചു.
ബി.ജെ.പി ഭരണത്തിലേറിയാൽ കേരളത്തിൽ സദ്ഭരണം കാഴ്ച്ചവെക്കുമെന്നും, യുവാക്കളുടെയും, കേരളത്തിലെയും പതിറ്റാണ്ടുകളായ് മാറാത്ത പ്രശ്നങ്ങൾ മാറുമെന്നും, വികസിത ഭാരതത്തോടൊപ്പം വികസിത കേരളമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു.






