ആലപ്പുഴ: അന്താരാഷ്ട്ര റോഡപകട ഓർമ്മ ദിനത്തിന്റെ ഭാഗമായി കളർകോട് ദുരന്തത്തിൽ ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർത്ഥികളെ അനുസ്മരിച്ച് അനുസ്മരണപ്രവൃത്തി സംഘടിപ്പിച്ചു. “അന്ന് അവനല്ലല്ലോ മരിച്ചത് ഞങ്ങൾ മൂന്ന് പേരല്ലേ. നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നവരുണ്ട്. റോഡിൽ ഇറങ്ങുമ്പോൾ അവരെ ഓർക്കണം,” എന്ന് ആയുഷ് ഷാജിയുടെ അമ്മ ഉഷ വികാരഭരിതമായി പറഞ്ഞു.
2024 ഡിസംബർ 2 നാണ് കാർ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ മുഹമ്മദ് അബ്ദുൽ ജബ്ബാർ, പി.പി. മുഹമ്മദ് ഇബ്രാഹിം, ശ്രീദീപ് വത്സൻ, ബി. ദേവനന്ദൻ, ആയുഷ് ഷാജി, ആൽവിൻ ജോർജ് എന്നിവർ മരിച്ചത്.
അപകടസ്ഥലത്തിന് സമീപം സംഘടിപ്പിച്ച അനുസ്മരണപ്രവൃത്തിയിൽ കുടുംബാംഗങ്ങളും സഹപാഠികളും പങ്കെടുത്ത് വിദ്യാർത്ഥികളുടെ ഓർമ്മകൾ പങ്കുവച്ചു. മരണമടഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ പുഷ്പാർച്ചനയും നടത്തി.
ജില്ലയിലെ വിവിധ അപകടങ്ങളിൽ പരിക്കേറ്റവർക്ക് സഹായധനവും വീൽചെയറുകളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികളും റോഡ് സേഫ്റ്റി ഫോഴ്‌സ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
എ.ടി.എം. ആശ സി. എബ്രഹാം, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ആർ.ടി.ഒ സജി പ്രസാദ് സ്വാഗതവും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജയരാജ് റോഡ് സുരക്ഷാ പ്രതിജ്ഞയും നടത്തി.






