പാലാ: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്ഘാടനം നാളെ നവംബർ 21 പാലാ കത്തീഡ്രൽ പള്ളിയിൽ വെച്ച് നടക്കും. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനത്തിലാണ് കൗൺസിലുകളുടെ ഉദ്ഘാടനം.
രാവിലെ 9:30 ന് രൂപതയുടെ ഭദ്രാസനപ്പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന്, 11 മണിക്ക് കത്തീഡ്രൽ പള്ളിയുടെ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ കൗൺസിലുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിലുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
രൂപതാ വൈദികരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 99 അംഗങ്ങളാണ് പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിൽ ഉള്ളത്. പാസ്റ്ററൽ കൗൺസിലിൽ രൂപതയിലെ വൈദികർ, വിവിധ സന്യാസ സമൂഹങ്ങളിലെ ജനറൽസ്/പ്രൊവിൻഷ്യൽസ് ഉൾപ്പെടെയുള്ള സിസ്റ്റേഴ്സ്, അൽമായ പ്രതിനിധികൾ എന്നിവരടങ്ങുന്ന 364 അംഗങ്ങളുണ്ട്. വിവിധ തലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരും സംഘടനകളുടെ പ്രതിനിധികളുമാണ് ഈ കൗൺസിലുകളിലെ അംഗങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് ഇരു കൗൺസിലുകളുടെയും പ്രസിഡന്റ്. ഉദ്ഘാടന ദിവസം തന്നെ പാസ്റ്ററൽ കൗൺസിലിന്റെ ചെയർമാനെയും സെക്രട്ടറിയെയും പ്രസ്ബിറ്ററൽ കൗൺസിലിന്റെ സെക്രട്ടറിയെയും രൂപതാധ്യക്ഷൻ പ്രഖ്യാപിക്കുന്നതാണ്.






