കോഴിക്കോട് : സംഘപരിവാർ വർഗീയ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പിന്തുണച്ചും മാത്തോട്ടം ഡിവിഷനിലെ സജീവ ബി.ജെ.പി പ്രവർത്തകൻ സംഘടനയിൽ നിന്ന് രാജിവച്ച് സി.പി.ഐ (എം)-ൽ ചേർന്നു. നെച്ചുള്ളികാവ് പൗർണമി വീട്ടിൽ കെ. പ്രജീഷാണ് നിലവിലെ രാഷ്ട്രീയ നിലപാട് ഉപേക്ഷിച്ച് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇ. അനിതകുമാരിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
മാത്തോട്ടം ഡിവിഷൻ കൺവെൻഷനിൽ വെച്ച് പ്രജീഷിന് സി.പി.ഐ (എം) നേതൃത്വം ഔദ്യോഗികമായി സ്വീകരണം നൽകി. സി.പി.ഐ ഏരിയാ സെക്രട്ടറി ടി. രാധാഗോപി പ്രജീഷിനെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. പരിപാടിയിൽ വി.കെ.സി. മമ്മത്‌കോയ ഉദ്ഘാടനവും മോഹൻദാസ് തിരുവച്ചിറ അധ്യക്ഷതയും വഹിച്ചു. കൗൺസിലർ വാടിയിൽ നവാസ്, എം. ഗോപാലകൃഷ്ണൻ, എൻ. സദു, കെ. സജിവോത്തമൻ, സ്ഥാനാർത്ഥി ഇ. അനിതകുമാരി എന്നിവർ പരിപാടിയിൽ സംസാരിച്ചു.






