കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിൽ ഇതുവരെ 9977 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിൽ 4704 പേർ പുരുഷന്മാരും 5273 പേർ സ്ത്രീകളുമാണ്. ഈ സ്ഥാനാർഥികളിൽ നിന്നായി ആകെ 14,249 പത്രികകളാണ് വരണാധികാരികൾക്ക് ലഭിച്ചത്.
പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ 3775 പേരാണ് നാമനിർദേശ പത്രിക നൽകിയത്. കോഴിക്കോട് കോർപറേഷനിലെ 76 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥികൾ രണ്ട് ദിവസങ്ങളിലായാണ് പത്രിക നൽകിയത്. വെള്ളിയാഴ്ച സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.പി. മുസാഫർ അഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ബാബു തുടങ്ങിയവർ കോർപറേഷൻ ഓഫീസിലെത്തി പത്രിക നൽകിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണം വെള്ളിയാഴ്ച പകൽ മൂന്നിന് പൂർത്തിയായി. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (ശനിയാഴ്ച) നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ന് ആണ്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാർഥി ചിത്രം വ്യക്തമാകും.










