പത്തനംതിട്ട: ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ ചികിൽസയ്‌ക്കിടെ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി മായ ആണ് മരിച്ചത്. സംഭവത്തിൽ കോഴഞ്ചേരിയിലെ മുത്തൂറ്റ് ആശുപത്രിക്കെതിരെ കുടുംബം ചികിത്സാപിഴവ് ആരോപിച്ചു.
ഗർഭാശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞയാഴ്ച മകളോടൊപ്പം ആശുപത്രിയിലെത്തിയ മായയ്ക്ക് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വയർ വീർക്കുകയും, കടുത്ത പനി തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്തു.
ആരോഗ്യനില മോശമായതോടെ വീണ്ടും സ്കനിംഗ് നടത്താൻ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. സ്കാനിംഗിൽ കുടലിന്‍റെ ഭാഗത്ത് മുറിവ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്താൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നുവെന്നും, ബന്ധുക്കളെ വിശദമായി ബോധ്യപ്പെടുത്തിയ ശേഷമാണ് നടപടി കൈകൊണ്ടതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.






